Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Friday, June 27, 2008

നിളാതീരത്തേയ്ക്ക്...

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം പഞ്ചായത്തില്‍പ്പെട്ട മാന്നന്നൂര്‍ ഗ്രാമത്തിലേയ്ക്കായിരുന്നു നാട്ടിലെത്തിയപ്പോള്‍ യാത്ര പോയത്. ഉണ്ണിയുടെ അമ്മവീടാണ് മാന്നന്നൂര്‍ .കുന്നുകളും താഴ്വരകളും പ്രണയത്തെ മാടിവിളിക്കുന്ന ഇളംകാറ്റും അവിടം മനോഹരമാക്കുന്നു. നിളാനദിയുടെ കളകളാരവവും നെടുവീര്‍പ്പും ചേര്‍ന്നൊഴുകുന്ന ഗ്രാമഭംഗി!

പ്രാധാന്യമേറിയ രണ്ടുക്ഷേത്രങ്ങളുടെ സാന്നിധ്യം ഗ്രാമത്തിന് അനുഗ്രഹമാകുന്നു. ഹരിദ്വാറിന് സമമെന്നു കരുതുന്ന ഇവിടം വൈശാഖമാസത്തെ പുണ്യസ്നാനത്താല്‍ പുളകിതയാകുന്നു... എന്നും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന അഴകോട്ടില്‍ ക്ഷേത്രത്തിനും പണിതീരാത്ത ശിവക്ഷേത്രത്തിനും പുരാണത്തിന്റെ ഏടുകളില്‍ മഹനീയസ്ഥാനമുണ്ട്.

ഞങ്ങള്‍ നാലുപേര്‍ , ഉണ്ണിയും ഞാനും മാന്നന്നൂരില്‍ തന്നെ താമസമുള്ള, കസിനായ രഘുവും അവരുടെ ഭാര്യ ശാലിനിയും രാവിലെത്തന്നെ നാടുകാണാന്‍ പുറപ്പെട്ടു.ചരല്‍മണ്ണുനിറഞ്ഞ പാതയിലൂടെ പതുക്കെ വീഴാതെ മുന്നോട്ട് നടന്നു. കുറച്ച് കഴിഞ്ഞതും വയലേലകളുടെ അരികിലെത്തി. തലയാട്ടിച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. പാടവരമ്പത്തൂടെ വീണ്ടും മുന്നോട്ട്. നടന്നെത്തിയത് റെയില്‍‌വെ ട്രാക്കില്‍ .കുറച്ചപ്പുറത്താണ് മാന്നന്നൂര്‍ റെയില്‍‌വേ സ്റ്റേഷന്‍ .കിഴക്ക് ഒറ്റപ്പാലവും പറ്റിഞ്ഞാറ്‌ ഷൊര്‍ണൂരും. റെയില്വേ ട്രാക്ക് ക്രോസ്സ് ചെയ്ത് മറുപുറത്തെത്തി.

വീണ്ടും ഒറ്റവരിതീര്‍ത്ത പാതകള്‍ . ആകാശത്തേയ്ക്ക് പടര്‍ന്നുകയറാന്‍ മത്സരിക്കുന്ന ചെടിപ്പടര്‍പ്പുകള്‍. തുരുമ്പു പിടിച്ച ഗേറ്റ് തുറന്ന് ഉള്ളിലേയ്ക്ക് കയറി. ഉണ്ണിയുടെ അമ്മവീടാണത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തറവാട്. കുറെയായി ആരും താമസമില്ല. എങ്കിലും യാതൊരു കേടുമില്ലാതെ ഇന്നും പ്രൌഡിയോടെ നില്‍ക്കുന്നു.


അവിടന്നു അധികം താമസിയാതെ മുന്നോട്ട് വീണ്ടും നടന്നു തുടങ്ങി. ഇടിഞ്ഞുപൊളിഞ്ഞ അമ്പലത്തിന്നരികിലൂടെ , പാറക്കെട്ടുകള്‍ക്കു മുകളിലൂടെ താഴേയ്ക്കിറങ്ങി. മുന്‍പില്‍ , നിളാനദിയുടെ സ്പന്ദനം!!!ആദ്യമായിട്ടായിരുന്നു ഭാരതപ്പുഴയുടെ തീരത്ത് ഞാനെത്തുന്നത്. അതിന്റെ അമ്പരപ്പും ആകാംക്ഷയുമൊക്കെ കണ്ണുകളില്‍ തെളിയുന്നുണ്ടായിരുന്നു. നേര്‍ത്ത ചൂടുള്ള മണലിലൂടെ നിളയെനോക്കി നടന്നു.



വായനയ്ക്കിടയില്‍ നഷ്ടപ്പെട്ടുപോയൊരു കഥയുടെ പൊരുളന്വേഷിച്ചുഴറുന്ന മനസ്സിനെപ്പോലെ പുഴ ഒഴുകുകയാണ്. വര്‍ണ്ണനകള്‍ക്കുമതീതം. പുഴയുടെ മാസ്മരികതയെ മനസ്സിലേയ്ക്കാവാഹിക്കുമ്പോള്‍ നക്ഷത്രങ്ങളോടൊപ്പം സ്വര്‍ഗ്ഗലോകത്തെപ്പുല്‍കിയെന്നു തോന്നും. ശ്യാമമേഘങ്ങള്‍ ഭൂമിയെ മനോഹരിയാക്കുന്നപോലെയാണ് അടിയൊഴുക്കുകള്‍ പുഴയെ വശ്യമാക്കുന്നത്.മുഖം കാണിക്കാനിഷ്ടപ്പെടാതെ ചിറകൊടിഞ്ഞ സ്വപ്നങ്ങളുടെ ചിതയിലേയ്ക്കൊളിക്കുന്ന അടിയൊഴുക്കുകള്‍ ഓളങ്ങളെ കള്ളം പറയാന്‍ പഠിപ്പിച്ചിട്ടുണ്ടോ?



എല്ലാരും മെല്ലെ പുഴയിലേയ്ക്കിറങ്ങി. നല്ല തണുപ്പുള്ള വെള്ളം. പുഴയെ എന്നുമെനിയ്ക്കിഷ്ടമായിരുന്നു. ഒന്നു കാതോര്‍ത്താല്‍ കവിത ചൊല്ലിത്തരുന്ന പുഴകള്‍ ഒരു സമസ്യയാണ്. അപഥസഞ്ചാരികളുടെ കാല്‍പ്പാടുകള്‍ പുഴയോരത്ത് ഒന്നും സൃഷ്ടിക്കാറില്ലെങ്കിലും ഭാരതപ്പുഴയുടെ തീരത്ത് നടക്കാനിറങ്ങുന്നവര്‍ ഇവിടത്തെ നിലാവിനെ ഏറെ ഇഷ്ടപ്പെടുന്നു.
പുഴയുടെ ഭാവഗീതങ്ങള്‍ ശ്രുതിമധുരമാണ്. പുഴയുടെ പുതിയ ഭാവങ്ങളെയറിയാന്‍ കുഞ്ഞോളങ്ങളെ സാന്ത്വനിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോളൊരുപക്ഷേ, മറ്റൊരു കാവ്യസൃഷ്ടിയുടെ തുടക്കമെന്നപോലെ പുഴ വീണ്ടും കഥകള്‍ പറഞ്ഞേയ്ക്കാം...

കുറച്ചപ്പുറത്ത് മാടപ്രാവുകള്‍ പുഴയോരത്ത് സല്ലപിക്കുന്നു. ശോഷണം പുഴയെ ഒരുപാട് ക്ഷീണിപ്പിച്ചിട്ടുണ്ട്. നിളയെന്നും ഒഴുകട്ടെ നെടുവീര്‍പ്പുകളറിയാതെ...

നട്ടുച്ചയായിരുന്നു അപ്പോഴേയ്ക്കും.തിരികെ വീട്ടിലേയ്ക്കു തന്നെ നടന്നു. ഉച്ചവെയില്‍ വിശപ്പിനെ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. വീട്ടിലെത്തിയപാടെ കൈകഴുകി ഉണ്ണാനിരുന്നു. സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. നാക്കിലയിലെ ഊണിനു തന്നെ ഒരു പ്രത്യേക സ്വാദാണ്.




ഊണും കഴിഞ്ഞ് കുറച്ചുനേരത്തെ സൊറപറച്ചിലിനുശേഷം വൈകുന്നേരത്തോടെ അവിടെ നിന്നും ഞങ്ങള്‍ തിരിച്ചു, നന്ദി പറയാന്‍ മറക്കാതെ...

Tuesday, June 24, 2008

കണ്യാര്‍കളി

ഇത് ഉത്തരായനകാലം. പാലക്കാടന്‍ സംസ്കാരത്തിന്റെ മൂര്‍ത്തീഭാവങ്ങളിലൊന്നായ കണ്യാര്‍കളിയുടെ ചുവടുകളുണരുന്ന സന്ധ്യകള്‍ സ്വയം മറന്നു നില്‍ക്കുന്ന കാലം. മീനമാസത്തിന്റെ ചൂടും മേടത്തിലെ വിഷുപ്പാട്ടും കൃഷിയാരംഭത്തിന് കൂട്ടിനെത്തുന്ന നേരം. അനുഷ്ഠാനവും വിനോദവും കൈകോര്‍ക്കുന്ന കളികള്‍. ആണ്മയുടെ കരുത്തുറ്റ താളങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ കളിയാരവങ്ങള്‍ രാവിനെ തേജ്ജസ്സുറ്റതാക്കുന്ന പൈതൃകത്തിന്റെ തുടിപ്പ്!!!

ചെറുപ്പം തൊട്ടേ കണ്യാര്‍കളി കണ്ടു തുടങ്ങിയിരുന്നു. ആലിന്‍‌ചുവട്ടിലെ മണ്ണില്‍ പുല്‍പ്പായ വിരിച്ച് കൂട്ടുകാരികള്‍ക്കും കുടുംബക്കാര്‍ക്കുമൊപ്പം നേരം വെളുക്കുംവരെ ഇരുന്നു കാണും. ഉറക്കം വിരുന്നെത്തുന്ന കണ്ണുകള്‍ക്ക് മുന്നില്‍ കാല്‍പ്പാദങ്ങള്‍ താളം ചവിട്ടുമ്പോള്‍ നിദ്ര അകലങ്ങളിലേയ്ക്ക് യാത്രയാകും. എത്ര കൌതുകത്തോടെയായിരുന്നു അന്നൊക്കെ അതില്‍ ലയിച്ചിരുന്നിരുന്നത്!

മിക്കവാറും മെയ്മാസാരംഭത്തിലാണ് കാക്കയൂരില്‍ കണ്യാര്‍കളി അരങ്ങേറുന്നത്. മൂന്നുദിവസത്തെ കളിയാണ് ഉണ്ടാവുക. ഒന്‍പത്കാല്‍ പന്തല്‍ ഒരുക്കങ്ങള്‍ നേരത്തേ തുടങ്ങിയിരിക്കും. പന്തല്‍ക്കെട്ട് തന്നെ ഒരാഘോഷമാണ്. രാവിന്റെ നീലിമയ്ക്ക് അകമ്പടിയായി കണ്യാര്‍കളി ആരംഭിക്കുന്നത് അമ്പലനടയിലെ ദേവീസ്തുതിയോടെയാണ്. പിന്നെ കളിക്കാരെല്ലാം പന്തലിലേയ്ക്കിറങ്ങും.

കുരുത്തോലകൊണ്ടലങ്കരിച്ചപന്തലിനു നടുവില്‍ നിലവിളക്ക് കത്തിച്ചു വെച്ചിരിക്കും. ആദ്യകളിയായ ‘വട്ടക്കളി‘ യില്‍ കളിക്കാരെല്ലാവരും ചുവട് വെയ്ക്കുന്നു

ദേവീസ്തുതിയോടെ ‘വട്ടക്കളി‘ കണ്യാര്‍കളിയ്ക്ക് തുടക്കം കുറിയ്ക്കുന്നു


“മുപ്പത്തിമൂന്നു മരം നട്ട കാലം

മൂന്നു മരമതിലേറെ മുളച്ചു

മൂന്നു മരമതിന്‍ തനിമരം വേറെ

ആ മരം പൂത്തൊരു പൂവാണെന്‍ കയ്യില്‍“

മുപ്പത്തിമുക്കോടി ദേവകളേയും, അതില പ്രധാനമായ ത്രിമൂര്‍ത്തികളേയും,എല്ലാത്തിനുമുപരിയായ ദൈവ സത്തയേയും ഈ വരികളില്‍ അടയാളപ്പെടുത്തുന്നു

കളിക്കാര്‍ക്കു നടുവില്‍ , വിളക്കിനരികെ കളിയാശാനും സംഘവും ഉണ്ടാകും, കൂടെ ചെണ്ടകൊട്ടുകാരും. ചെണ്ടയ്ക്ക് കൂട്ടായി മദ്ദളം, ഇടയ്ക്ക, ഉടുക്ക്, ഇലത്താളം, ചേങ്ങല, കുറും‌കുഴല്‍ എന്നിവയും ഉണ്ടാകും ആശാന്റെ പദങ്ങള്‍ക്ക് ഏറ്റുപിടിച്ചുകൊണ്ട് കൂടെയുള്ളവരും കളിപ്പാട്ട് തുടങ്ങുമ്പോള്‍ കളിക്കാരുടെ കൈകളും കാല്‍കളും താളലയത്തിലേയ്ക്ക്...

വട്ടക്കളി കഴിയുന്നതോടെ മറ്റു കളികള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി കളിക്കാര്‍ അണിയറയിലെയ്ക്ക് പോകും. പിന്നെ അടുത്ത കളികള്‍ക്കുള്ള തിരക്കായി. ചക്ലിയര്‍ , കൊറവനും കൊറത്തീം, പൂശാരി, മണ്ണാന്‍ മണ്ണാത്തി, വേട്ടുവക്കണക്കന്‍ , തുടങ്ങീ ഒരുപാട് കളികളുണ്ടിതില്‍ .

തൃശൂര്‍പൂരം കാണാന്‍ പോയപ്പോള്‍ കൊറവനെ നഷ്ടപ്പെട്ട കൊറത്തിയുടെ പരിവേദനങ്ങളും അതിനുള്ള മറുപടിയും ചിരിയ്ക്ക് വക നല്‍കുമ്പോള്‍ കളിയാശാന്റെ കൈതാളങ്ങള്‍ക്ക് മധുരിമയേറെയാണ്


“പാരിലിതിനൊരു സമമൊരു ഘോഷം പറവാനില്ല ത്രിശ്ശൂര്‍ -

പൂരമതിനുടെ ചരിതമുറപ്പാന്‍ നേരവും പൂര

ബന്ധുരാംഗി മണികളുമായി പൂരവും കണ്ടു കലശ്ശ

പന്തലെന്തൊരതിശയമാണ് നിന്നതും കണ്ടു

എട്ടുദിക്കും അലറിടുമതുപോല്‍ പൊട്ടിടും ഒരൊരവിട്ടും

പൊട്ടുമാണം തുലയിടുമതുപോല്‍ മിന്നലായിടും“

കണ്ണുകളില്‍ ആകാംക്ഷകള്‍ തിരി തെളിയുന്നത്‘ വടിത്തല്ല് ‘ കളിക്കാര്‍ പന്തലിലെത്തുമ്പോഴാണ്. ഏകാഗ്രതയും വേഗതയും സമന്വയിപ്പിച്ചുകൊണ്ടുള്ള വടിത്തല്ലില്‍ കൈവേഗത്തിന്റെ ഭംഗിയാണ് കാണികള്‍ക്ക് ഹരം. പിന്നെയുള്ള കളികളിലൊക്കെയും കാല്‍ത്താളങ്ങളില്‍ പിഴയ്ക്കാത്ത ചുവടുമായെത്തുന്നകളിക്കാര്‍ കാണികള്‍ക്ക് ആവേശം പകരുന്നു, ഉറക്കത്തിന്റെ വേലിക്കെട്ടിലേയ്ക്കരുതെന്ന ശാസനയില്‍ .പുരുഷന്മാരുടെ സ്ത്രീവേഷങ്ങളുടെ ലാസ്യതയും നോട്ടവും കാണികളെ എന്നും അദ്ഭുതപ്പെടുത്തിയിരുന്നു.


മഞ്ഞനിറത്തിലുള്ള കൂട്ടാപ്പൂശാരികളുടെ വരവ് പ്രതീക്ഷികള്‍ക്കുമപ്പുറത്തേയ്ക്ക് താളം ചവിട്ടുമ്പോള്‍ കഴുത്തിലെ പൂമാലകള്‍പോലും കളിപ്പാട്ട് പാടുന്നുവോ എന്നു തോന്നും.



രാത്രിയുടെ ഇരുളിമയ്ക്ക് അസഹ്യത തീരെയില്ലാതാവുന്നത് ദൂരെയാകാശം ചെറുചിരി തീര്‍ക്കുമ്പോഴാണെന്നത് എത്ര സത്യം. കളി മുറുകുമ്പോള്‍ കൂട്ടുകാരിയുടെ ചെവിയില്‍ പറയുന്ന സ്വകാര്യങ്ങള്‍ക്ക് ഒരു കള്ളത്തരത്തിന്റെ നിഴലാണ്. കണ്യാര്‍കളിയുടെ രാവുകള്‍ക്കെന്നും പ്രണയത്തിന്റെ നിറമായിരുന്നു

കെട്ടിലും മട്ടിലും ആഢ്യത്തവുമായി കൂട്ടചക്ലിയര്‍ എത്തുന്നതോടെ കളിത്തട്ട് വര്‍ണ്ണങ്ങളില്‍ ലയിക്കുന്നു


ഭാവത്തേക്കാളേറെ താളത്തിന് പ്രാധാന്യം നല്‍കുന്ന കളികള്‍ക്കിടയില്‍ കാണികളെ രസിപ്പിക്കാനെത്തുന്ന ‘അമ്മാമ്മനും മരുമകനും ‘ മറ്റൊരു ചിരിയ്ക്ക് വക നല്‍കുമ്പോള്‍ കളിയാശാനും കളിക്കാര്‍ക്കുമത് വിശ്രമത്തിന്റെ ഇടവേളയാകുന്നു.

തമാശയും കളിയും കാര്യവുമായി കണ്യാര്‍കളി നാടിനെ രസിപ്പിക്കുമ്പോള്‍ പെണ്‍‌വേഷത്തിന്റെ ചാരുതയ്ക്ക് തിളക്കമേറെ...

മൂന്നുദിവസത്തെ കളിയ്ക്കുശേഷം പൂവാരല്‍ ചടങ്ങോടെ കളിക്കാര്‍ പന്തലില്‍ നിന്നിറങ്ങുന്നു. നാട്ടിലെ പ്രമുഖമായ തറവാട്ടിലെ നടുമുറ്റത്ത് വട്ടക്കളി വീണ്ടും കളിക്കുന്നു, കുമ്മിയടിയോടെ. കളിയ്ക്കുശേഷം പ്രാതലും വെറ്റിലമുറുക്കും കഴിഞ്ഞ് വാളും ചിലമ്പും എടുത്ത് അടുത്തുള്ള കാവിലേയ്ക്ക് നീങ്ങുകായി കളിക്കാര്‍...
കണ്യാര്‍കളിയുടെ താളവും കളികളും മനസ്സിനെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുമ്പോള്‍ ഓരോ കളിയും അതിന്റേതായ പ്രാധാന്യത്തോടെ തലയുയര്‍ത്തിപ്പിടിയ്ക്കുന്നു. പാലക്കാടിന്റെ മുഖമുദ്രയായ കണ്യാര്‍കളി ഇന്നും ഒരാവേശത്തോടെ നിലനില്‍ക്കുന്നു

നാട്ടില്‍ നിന്നും മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ മനസ്സിലൊന്നേ ഉണ്ടായിരുന്നുള്ളൂ, സമയം നിശ്ചയിക്കുന്ന ജീവിതപ്പാതയില്‍ ഇടയ്ക്കൊക്കെ ഇങ്ങോട്ടോടിയെത്തണം. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാവുന്ന എന്റെ സ്വപ്നഭൂമിയിലേയ്ക്ക്...

Friday, June 20, 2008

നാട്ടുവഴികളിലൂടെ...

അരുണോദയം അതിന്റെ മാസ്മരികതിയില്‍ തലോടുന്നതിന്റെ നിര്‍വൃതിയിലാണ് ഞാനുണര്‍ന്നത്. നാട്ടിലെ പ്രഭാതത്തിനു തന്നെ പ്രത്യേക ചാരുതയാണ്.




നേര്‍ത്ത തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങാനാണു തോന്നുക. വേണ്ട, മടിപിടിച്ചിരുന്നാല്‍ പണികളൊന്നും നടക്കില്ല. അടുക്കളയിലെത്തുമ്പോള്‍ത്തന്നെ ദോശയുടെ മണം കിട്ടി. അടുക്കളപ്പുറത്തുണ്ടാക്കിയ കാന്താരി മുളകും നാളികേരവും കൂട്ടി അമ്മിയില്‍ അരച്ചുണ്ടാക്കിയചമ്മന്തി കണ്ടതും എന്റെ വായില്‍ വെള്ളമൂറി.


പ്രഭാതഭക്ഷണവും കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ഉമ്മറവാതില്‍ കണ്ണില്‍‌പ്പെട്ടത്.

“ഇതെന്താമ്മേ ഈ വാതിലില്‍ ചാണകം?”


“ അത് കതിരു വെച്ചതാ”


“ അതെന്താ കതിരുവെയ്ക്കല്‍? “


“കര്‍ക്കിടകത്തില്‍ കറുത്തവാവ് കഴിഞ്ഞു വരണ ഞായറാഴ്ചയാ കതിരു വെയ്ക്കുന്നത്”


“അതെന്താ ഞായറാഴ്ചയ്ക്കിത്ര പ്രത്യേകത?”


“അതാണ് കണക്ക് അല്ലെങ്കില്‍ മുഹൂര്‍ത്തം നോക്കി നല്ല ദിവസം കാണണം. കര്‍ക്കിടകം ദുരിതത്തിന്റെ മാസമാണല്ലോ. അതു കഴിഞ്ഞാപ്പിന്നെ ഓണവും അങ്ങെത്തും. അതുകൊണ്ട് കൃഷിക്കാരും ഗ്രാമത്തിലെ എല്ലാവരും അന്നേ ദിവസം കതിര് പൂജയ്ക്കു വെയ്ക്കും അമ്പലത്തില്‍. പൂജിച്ച കതിരുകളുടെനടുക്ക് ചാണകം ചേര്‍ത്ത് വീടിന്റെ വാതിലില്‍ പതിപ്പിക്കും. കൂടെ അരിമാവ് കൊണ്ട് അണിയുകയും ചെയ്യും. പുത്തരി കൊണ്ട് പായസം നേദിക്കും.പുത്തരിയില്‍ കല്ലുകടി എന്ന് കേട്ടിട്ടില്ലേ“






വിവരണം നല്ല കൌതുകം തോന്നി. വാതിലിനടുത്തെത്തി ഉണങ്ങിത്തുടങ്ങിയ കതിരുകളെ മെല്ലെ തോട്ടു നോക്കി.


‘ഇല്ലം നിറ വല്ലം നിറ‘ പാട്ടുകള്‍ ദൂരെ എവിടെനിന്നോ കേള്‍ക്കുന്നപോലെ ...



മതിലിനരികിലൂടെ നടന്ന് മഞ്ഞര്‍ളിപ്പൂക്കളുടെ സൌന്ദര്യം ആസ്വദിച്ച് നില്‍ക്കുമ്പോഴാണ് അമ്പലക്കെട്ടിനകത്ത് പന്തലുയരുന്നത് കണ്ടത്. മുന്‍പൊരിക്കല്‍ ഇതേ പന്തലിലിരുന്ന്ഓട്ടന്‍ തുള്ളല്‍ കണ്ടതോര്‍ത്തു.


മുഖത്ത് പലനിറങ്ങളിലുള്ള ചായങ്ങളൊക്കെ തേച്ച്, നെഞ്ചില്‍ കുറെ ആഭരണങ്ങളുമണിഞ്ഞ് തോരണം തൂക്കിയപോലെയുള്ള പാവാട അരയിലിട്ട് തുള്ളല്‍ക്കാരനെത്തും നേരത്തേ. മുന്‍പില്‍ തന്നെ സീറ്റുറപ്പിച്ച് തുള്ളന്‍
കാണാനിരിക്കാറുണ്ടായിരുന്നു അന്നൊക്കെ. തികച്ചും നര്‍മ്മത്തിലൂടെ സമകാലിക പ്രശ്നങ്ങളെ സയോജിപ്പിച്ച് ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അവതരണം കൊണ്ട് തന്നെ വ്യത്യസ്തമാണ്. കഥകളിയെ അനുസ്മരിപ്പിക്കുന്ന മുഖച്ഛായങ്ങള്‍ ,വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍ എന്നിവയിലൂടെത്തന്നെ തുള്ളല്‍ക്കാരന്‍ കാണികളെ കയ്യിലെടുക്കുന്നു. വേഗത്തിലുള്ള തുള്ളല്‍പ്പാട്ടില്‍ ചടുലത വിസ്മയം തീര്‍ക്കുന്നു. രാഷ്ട്രീയം, പ്രശസ്തവ്യക്തികള്‍ തുടങ്ങീ കാണികളെ വരെ ആക്ഷേപിക്കാറുണ്ട്. ഏറെ രസകരമായ തുള്ളലില്‍ കാണികള്‍ ആര്‍ത്തുചിരിക്കുമ്പോഴും തുള്ളല്‍ക്കാരന്റെ മുഖഭാവങ്ങള്‍ക്ക് ചാരുതയേറെ...


“നാരയണ ജയ നാരയണ ജയനാരയണ ജയ നാരയണ ജയ“ എന്ന് തുള്ളല്‍ക്കാരന്‍ പാടുമ്പോള്‍ കാണികളുടെ ചുണ്ടിലും അതേ വരികള്‍ വിടര്‍ന്നിരിക്കും. അവിടെയാണ് ആ കലയുടെ വിജയവും!


ഓരോന്നാലോചിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല.അമ്മ അന്വേഷിക്കുന്നുണ്ടാവും.തിരികെ നടന്ന് വീട്ടിലെത്തി. മഴത്തുള്ളികളുടെ താളമില്ലാതെ നടുമുറ്റം അലസമായ് കിടക്കുന്നു. മഴ സുന്ദരിയാകുന്നത് ആ തുള്ളികള്‍ നടുമിറ്റത്ത് താളംചവിട്ടുമ്പോഴാണെന്നു തോന്നും... അവ്യക്തമായൊരു താളം





വൈകുന്നേരം കൂട്ടുകാരിയുമൊത്ത് പല്ലാവൂരിലേയ്ക്ക് പോയി, അവിടെ അമ്പലത്തില്‍ തൊഴാന്‍. പല്ലാവൂര്‍ എന്നു കേള്‍ക്കുമ്പോഴേ ആദ്യമോര്‍ക്കുന്നത് ചേണ്ടമേളമാണ്. ഒത്തിരി തവണ കണ്ടിരിക്കുന്നു എല്ലാം. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം, കുഴല്‍, ശംഖ് എന്നിവയുടെ മാസ്മരികപ്രകടനം!ഒരു കയ്യില്‍ മാത്രം ചെണ്ടക്കോല്‍ പിടിച്ചുള്ള തായമ്പക. എല്ലാം ഒന്നിനൊന്നു മെച്ചം. നാട്ടിലെ കുട്ടിക്കാലം വലിയൊരു അനുഭവ സമ്പത്താണ് നല്‍കിയതെന്ന തിരിച്ചറിവില്‍ മനസ്സൊന്നു കുളിരണിഞ്ഞു. സന്ധ്യയായി പല്ലാവൂരില്‍ നിന്നും തിരിക്കുമ്പോള്‍ .


സുന്ദരമായ തീരങ്ങളൊക്കെ നഷ്ടപ്പെടുകയാണെന്ന ഓര്‍മ്മയിലാണ് പണ്ടെപ്പോഴോ നടത്തിയ നെല്ലിയാമ്പതി യാത്ര തെളിഞ്ഞുവന്നത്.



ഇവിടെ നിന്നും വളരെ അടുത്താണ് നെല്ലിയാമ്പതി. ഹരിതസൌന്ദര്യത്തിന്റെ നിസ്സീമത!പാവപ്പെട്ടവന്റെ ഊട്ടി.പാലക്കാട്ടു നിന്നും ഏകദേശം 60 കിലോമീറ്ററുണ്ടാവും അങ്ങോട്ടേയ്ക്ക്. മുന്‍പെപ്പോഴോ പോയിരുന്നു അവിടെ. വീട്ടില്‍ നിന്നും(കാക്കയൂര്‍ ) എകദേശം നാല്‍പ്പത് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അവിടെയെത്തും. പ്രസിദ്ധമായ പോത്തുണ്ടി ഡാം ഇവിടെയാണ്.


ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ നിന്നും കാട്ടുമൃഗങ്ങളുടെ അലര്‍ച്ച കേള്‍ക്കാം. നെല്ലിയാമ്പതി എത്തുന്നതിനും മുന്‍പേ ഒരുപാടുണ്ട് കാണാന്‍. മാമ്പാറയും കേശവന്‍ പാറയും സീതാര്‍ക്കുണ്ടും അരുവികളുമൊക്കെ മനസ്സിനെ പിടിച്ചുലയ്ക്കും... ഇനിയൊരിക്കല്‍ക്കൂടി പോണം അവിടെ, മായാക്കാഴ്ചകളെ ഹൃദയത്തിലേയ്ക്കാവാഹിയ്ക്കാന്‍.

തിങ്കള്‍ പുഞ്ചിരിക്കുന്നുണ്ട് മുകളില്‍, ഒരു പക്ഷേ താരങ്ങളെ കാത്തിരിക്കുകയുമാവാം






മെയ്മാസച്ചൂട് അലോസരപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു...

Tuesday, June 3, 2008

സ്മൃതികളുടെ നിറവില്‍...

ധനുമാസക്കുളിരിന്റെ നേര്‍ത്ത തണുപ്പില്‍ നാട്ടിലെത്തിയപ്പോള്‍ എന്നെ വരവേല്‍ക്കാന്‍ ‍ശിശിരത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം നാടിന്റെ ഭംഗിയും ഉണ്ടായിരുന്നു. അറിയാതെ പോയ മൂല്യങ്ങളെത്തേടിയായിരുന്നു ഇത്തവണ ഈ യാത്ര. പഠനത്തിരക്കുകള്‍ അവസാനിച്ചിരിക്കുന്നു. ഇനിയെന്നും ഇവിടെയെനിക്ക് കിന്നാരം പറഞ്ഞിരിക്കാം...

നേരും നെറിവും കൈമോശം വന്നിട്ടില്ലാത്ത ഒരുള്‍നാടന്‍ ഗ്രാമം. പാലക്കാട്ടുനിന്നും ഏകദേശം പതിന്നാലു കിലോമീറ്ററോളം നെന്മാറ റൂട്ടില്‍ യാത്ര ചെയ്താല്‍ കാക്കയൂര്‍ എന്ന ഈ ഗ്രാമമെത്തി. ചെണ്ടമേളത്തിന്റെ മാറ്റൊലികളുയരുന്ന പല്ലാവൂരിന്റെ പ്രിയസഖി. വയല്‍‌വരമ്പുകള്‍
‍മോഹങ്ങള്‍ തീര്‍ക്കുന്ന, പച്ചപ്പിന്റെ മാസ്മരികത തുളുമ്പുന്ന , ബാല്യം കളിച്ചു തീര്‍ത്ത സ്വപ്നഭൂമി!!!

ഇവിടെ മഴയുടെ താളങ്ങള്‍ക്കൊപ്പം പൂക്കള്‍ നടനമാടാറുണ്ട്. കുസൃതിക്കാറ്റിന്റെ കിന്നാരം കേട്ട് തിങ്കള്‍ ചിരിക്കാറുണ്ട്. ഉദയാസ്തമയങ്ങളുടെ ചാരുത ഈ ഭൂമിയെ ധന്യമാക്കുമ്പോള്‍ സ്വപ്നലോകത്തിന്റെ പടിവാതിലിലാണോ എന്നു സംശയിച്ചേയ്ക്കാം.


ആകാശത്തിലെ പറവകള്‍ക്ക്‌ കിനാക്കളുണ്ടെന്നും,മഴത്തുള്ളികള്‍ക്ക്‌ കൊഞ്ചലുണ്ടെന്നും, അരുണിമ പടര്‍ന്ന മൂവന്തിക്ക്‌ പായ്യാരം പറയാനുണ്ടെന്നും ഞാനറിഞ്ഞത്‌ ഇവിടെ നിന്നാണ്‌. അതിനുമപ്പുറം ഈ സ്വപ്നഭൂമിയിലെ കളിവാക്കു ചൊല്ലുന്ന തെന്നലിനും, കാണാമറയത്തെ നിലാവിനും എന്റെ ബാല്യകാലമറിയാം.

തിമിര്‍ത്തുപെയ്യുന്ന മഴയില്‍ പാടവരമ്പിലൂടെ തെന്നിവീഴാതെ ഓടുമ്പോള്‍ മുകളില്‍ ആകാശം മഴവില്ലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കാറുണ്ടായിരുന്നു...

അമ്പലമുറ്റത്തെ പുല്‍‌നാമ്പുകള്‍ക്ക് തളര്‍ച്ചയുണ്ട്. എന്റെ കാലടികളില്‍ ഈ മണ്ണിന്റെ കുളിര്‍മ്മ ഇന്നുമുണ്ട്. നാലാംക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ആദ്യമായി കാവടിയെടുത്തത്. ഈ അമ്പലത്തിനു ചുറ്റും കാവടിയും തോളില്‍‌വെച്ച് പ്രദക്ഷിണം വെയ്ക്കുമ്പോള്‍ പേടിയായിരുന്നു, താഴെ വീഴുമോ എന്നൊക്കെ.
വൈകുന്നേരങ്ങളിലെ കളികളും സന്ധ്യാസമയത്തെ നാമജപവും ഇവിടെയിന്നും തത്തിക്കളിക്കുന്നപോലെ... അമ്പലഗോപുരത്തിലെ പൂക്കള്‍ എന്നൊടേന്തോ പറയാന്‍ ശ്രമിക്കുന്നപോലെ തോന്നി.

വിശാലമായ കുളത്തിന്റെ ഭംഗിയ്ക്കും മങ്ങലുണ്ട്. മഴ പെയ്യുമ്പോള്‍ ആ തുള്ളികള്‍ക്കുമീതെ നീന്താനായിരുന്നുഎന്നുമിഷ്ടം. ആദ്യമായി മീനിനെ ചൂണ്ടയിടാന്‍ പഠിച്ചതും ഈ കുളക്കടവിലിരുന്നാണ്. ഇല്ല, ഇനിയതൊന്നും തിരികെ വരില്ല...
ചാറ്റല്‍മഴയെ കളിയാക്കാന്‍ ആലിന്‍‌ചുവട്ടില്‍ ഓടിക്കയറിയ സായന്തനങ്ങള്‍ , ഉച്ചവെയില്‍ ചായുന്ന നേരത്ത് തണല്‍ തേടിയെത്തുന്നത്, ആല്‍മരത്തിന്റെ ചുവന്ന പൂക്കള്‍കൊണ്ട് നഖങ്ങളില്‍ ചായം തേച്ചത്, കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അമ്പലത്തിലേയ്ക്കുള്ള യാത്രയില്‍ ആല്‍ത്തറയിലേയ്ക്ക് കള്ളക്കടക്കണ്ണെറിഞ്ഞത് അങ്ങനെയൊരുപാട്... ആല്‍മരത്തണലിലെ ആ ഇത്തിരിനേരങ്ങള്‍ ഓര്‍മ്മകളില്‍ ശയിക്കട്ടെ !

തറവാട്ടുമുറ്റത്തെത്തിയതും ആദ്യമെന്റെ നോട്ടം വീണത് തുളസിത്തറയിലും, നാഗത്താന്‍ കാവിലുമാണ്. . . ഒരിക്കല്‍, എല്ലാ ത്രിസന്ധ്യകളിലും ഇവിടെ അന്തിത്തിരി വെച്ചിരുന്നത് ഞാനായിരുന്നു. തുളസിത്തറയ്ക്കു ചുറ്റുമുള്ള പുല്‍‌നാമ്പുകളെ ശകാരിക്കാന്‍ നല്ല മിടുക്കായിരുന്നു. നാഗത്താന്റെയ
രികിലുള്ള മരത്തില്‍ പടര്‍ന്ന മുല്ലവള്ളിയില്‍ പൂമൊട്ടുകള്‍ക്കായി കാത്തിരിക്കാറുണ്ടായിരുന്നു. ഇല്ല, നശിച്ചിട്ടില്ല ഒന്നും. എങ്കിലും, എന്തോ ഒരു കുറവ് കാണുന്നതുപോലെ...




തണുത്ത മണ്ണിന്റെ സ്പര്‍ശനത്തില്‍ ഞാനൊന്നു പിടഞ്ഞു, ഒരുപാട് വൈകിയെന്നു തോന്നി...തിരിഞ്ഞു നോക്കിയപ്പോള്‍ വിളറിയ പടിപ്പുരയിലെ ശൂന്യതയിലൂടെ ഒരു പൂച്ചക്കുറിഞ്ഞി പതുക്കെ നടന്നുപോകുന്നത് കണ്ടു.
“മനുഷ്യര്‍ക്ക് മാത്രമല്ല ഭൂമിയ്ക്കും സംസ്കാരത്തിനും പൈതൃകത്തിനുമുണ്ട് പ്രതാപം. ഒക്കെ നഷ്ടപ്പെട്ടു തുടങ്ങിയിക്കുന്നു അല്ലെങ്കില്‍ എല്ലാം കച്ചവടമാകുന്നു ഇപ്പൊ“.

അമ്മയുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ മൂര്‍ച്ചയുണ്ടെന്നു തോന്നി. ആ പറഞ്ഞതത്രയും ശരിയും.

മുന്‍പെന്നോ കലാമണ്ഠലം ശിവന്‍ നമ്പൂതിരിയുടെ കൂടിയാട്ടം കണ്ടതോര്‍ത്തു, ഇവിടെ അമ്പലത്തില്‍‌ ‌വെച്ച്. 2000ത്തോളം വര്‍ഷം പഴക്കമുള്ള ഒരു കലയാണ് കൂടിയാട്ടം.

പുരാണകഥകളെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു സംസ്കൃത നാടകം എന്നു തന്നെ പറയാം. കാതിനിമ്പമേകുന്ന മിഴാവും കുഴിത്താളവും കൂടിയാട്ടത്തിന്റെ പ്രത്യേകതയാണ്.
കുലശേഖര വര്‍മ്മ ചേരമാന്‍ പെരുമാളാണ് കൂടിയാട്ടത്തിന്റെ സൃഷ്ടികര്‍ത്താവ് എന്നു പറയപ്പെടുന്നു. യുനെസ്കോയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ കലയുടെ ആസ്വാദനം മിക്കവരും അറിയാതെ പോകുന്നു.

ഉമ്മറത്തിണ്ണയില്‍ ഇരിക്കുമ്പോള്‍ തന്നെ ഒരു സുഖമുണ്ട്. മുന്‍പ് ഉച്ചസമയങ്ങളില്‍ ഇവിടിരുന്നാണ്കളിയ്ക്കാറുണ്ടായിരുന്നത്. മുറ്റത്തെ മാവിന്റെ ചോട്ടിലേയ്ക്ക് ഒരോട്ടമാണ് വെയില്‍ ചാഞ്ഞാല്‍ .

“വരുന്ന ആഴ്ച്ച കഥകളിയുണ്ട്, കാണാന്‍ മറക്കണ്ട , നിനക്കിഷ്ടല്ലേ അതൊക്കെ“

ചായഗ്ലാസ്സ് എന്റെ നേരെ നീട്ടുമ്പോള്‍അമ്മ പറഞ്ഞു. ആശ്ചര്യത്തേക്കാളേറെ ആകാംക്ഷയായിരുന്നു എനിക്കാ വാക്കുകള്‍ തന്നത്.

രാഗമധുരിമയെങ്കിലും സോപാനസംഗീതത്തിന്റെ ചടുലതയണ് കഥകളിപ്പദങ്ങള്‍ക്ക്. ഗുരുവായൂര്‍ അമ്പലത്തിനുള്ളില്‍‌വെച്ച് ദുര്യോധനവധം ഒരിക്കല്‍ കണ്ടിരുന്നത് പെട്ടന്നോര്‍മ്മ വന്നു. രാത്രിയിലാണ് കഥകളി അരങ്ങേറുന്നത്. കഥകളിയ്ക്കുള്ള ചമയത്തില്‍ ഏറ്റവും സുന്ദരമാണ് മുഖം ചായങ്ങള്‍ കൊണ്ട് ചമയിക്കുന്ന ചുട്ടികുത്തല്‍. ഒരുപാട് സമയമെടുക്കും ഇതിന്. കളിവിളക്കു തെളിയുന്നതോടെ ആരംഭിക്കുന്ന കഥകളിയ്ക്ക് ചെണ്ടയും, മദ്ദളവും, ഇടയ്ക്കയും അകമ്പടിയേകുന്നു.

കളിവിളക്കിനു പിറകില്‍ ഉയര്‍ത്തിപ്പിടിച്ച തിരശ്ശീലയ്ക്കു പിറകില്‍ നിന്നും കഥകളി രൂപത്തിന്റെ ശബ്ദങ്ങള്‍ കേട്ടു തുടങ്ങുമ്പോഴേയ്ക്കും കഥകളിപ്പദം ചൊല്ലുന്നവരുടെ കയ്യില്‍ ചേങ്ങലയും ഇലത്താളവും താളം പിടിച്ചു തുടങ്ങും. വര്‍ഷങ്ങളോളമുള്ള പരിശീലനമാണ് കഥകളിയ്ക്കാവശ്യം.


കൈമുദ്രകളിലും മുഖഭാവങ്ങളിലും ഒരു കഥയെ മൊത്തം വിവരിക്കുന്ന ഈ നാട്യകല നവരസങ്ങള്‍ കൊണ്ട് സമ്പന്നമാണ്.

ശൃംഗാരം, ഹാസ്യം,ഭയം,കരുണം,രൌദ്രം,വീര്യം,ഭീഭത്സം,അദ്ഭുതം,ശാന്തം എന്നീ ഒന്‍പത് ഭാവങ്ങള്‍ മുഖത്ത് പ്രതിഫലിക്കുന്നത് കാണാന്‍ തന്നെ രസമാണ്.

ഉച്ചയൂണും കഴിഞ്ഞ് തൊടിയിലൂടെ നടക്കാനിറങ്ങി. പിന്നെ പതുക്കെ കൂട്ടുകാരികളുടെ വീട്ടിലൊക്കെ കറങ്ങി. വിശേഷം പറച്ചിലും ഒക്കെയായി സമയം പോയതറിഞ്ഞില്ല.നാട്ടുവഴികളൊക്കെ വിജനമായിത്തുടങ്ങിയിരിക്കുന്നു. വല്ലാത്തൊരു ഏകാന്തത.

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും സന്ധ്യയായിരുന്നു. ദൂരെ കുന്നിന്‍‌മുകളിലുള്ള അമ്പലത്തില്‍നിന്നും വെളിച്ചം കാണാം. കുറച്ചു നേരത്തെ നാട്ടിലെത്തിയിരുന്നെങ്കില്‍ അവിടത്തെ ഉത്സവം കൂടി കാണാമായിരുന്നു. ധനുപ്പത്തിന്റെ അന്നാണ് അവിടെ ഉത്സവം.


ധനുപ്പത്തിന്റെ അന്നാണ് അവിടെ ഉത്സവം. ആനയും കൊട്ടും ഒക്കെയായി കേമം തന്നെ. അമ്പലനടയില്‍ മൂന്ന് ആനകള്‍ നിരന്നുനില്‍ക്കും, നെറ്റിപ്പട്ടത്തിന്റെ മനോഹാരിതയില്‍ ...

വൈകുന്നേരമാകുമ്പോഴേയ്ക്കും എല്ലാ വീടിനു മുന്‍പിലും ചാണകം മെഴുകിയ മുറ്റത്ത് നിലവിളക്കിനറ്റുത്ത് നെല്ലു നിറച്ച ‘ പറ’ വെയ്ക്കും.


ഓരോ വീട്ടുമുറ്റത്തും വന്ന് ഗജകേസരികള്‍ പറയെടുക്കുന്നതൊക്കെ ഒത്തിരി തവണകണ്ടിരിക്കുന്നു.



എങ്കിലും ഇപ്പോ കാലങ്ങള്‍ക്കു ശേഷം അതൊക്കെ വീണ്ടും കാണാനൊരു മോഹം. ടിപ്പുവിന്റെ കാലത്തേഉണ്ടായിരുന്ന ഒരമ്പലമാണത്രേ അത്. അമ്പലങ്ങള്‍ നശിപ്പിച്ചുകൊണ്ട് മുന്നേറിയ ടിപ്പുവിന്റെ പടയോട്ടത്തില്‍ കുറെയൊക്കെ തകര്‍ന്നിരുന്നുഅവിടം. ചുറ്റും കൊക്കര്‍ണികളും ചെകുത്തായ പാറകളും ഇന്നുമുണ്ട്. ഇവിടുന്നു പോകുന്നതിനുമുന്‍പ് ഒന്നൂടി കാണണം.

പെയ്തുതോര്‍ന്ന മേഘങ്ങള്‍ പോലെ സന്ധ്യാനാമം അലയടിച്ചിരുന്ന ത്രിസന്ധ്യകള്‍ ഇനി മടങ്ങി വരില്ല. എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. ഈ നടുമുറ്റത്തില്‍ മഴത്തുള്ളികള്‍ക്കൊപ്പം തുള്ളിച്ചാടിക്കളിച്ച രാവുകളും ഏറെ അകന്നിരിക്കുന്നു. തലയിലൂടെയിഴയുന്ന അമ്മയുടെ കൈകള്‍ക്ക് നേരിയ ചൂടുണ്ട്. കണിക്കൊന്ന പറിക്കാനും, വിഷുക്കണിയൊരുക്കാനും ഓടി നടന്നിരുന്ന ആ കുട്ടി തന്നെയാണ് അമ്മയ്ക്കിന്നും ഞാന്‍.

വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അമ്മയുടെ തലമുറ എല്ലാം അറിഞ്ഞിരുന്നു. ഇത്രയേറെ പറഞ്ഞു തരാനും അവര്‍ക്കു കഴിയുന്നു. ഞാനടക്കമുള്ള ഇന്നത്തെ തലമുറ നഷ്ടപ്പെടുത്തുന്നതുംഈ മൂല്ല്യങ്ങളെയാണല്ലോ.

കഴിഞ്ഞ ഓണത്തിന് അരിപ്പൊടി കലക്കി നിമിഷങ്ങള്‍കൊണ്ട് ‘അണിയല്‍ ‘ പൂര്‍ത്തിയാക്കിയ ആ കൈകളുടെ കരവിരുതിനെകുറച്ച് അസൂയയോടെയാണ് നോക്കിക്കണ്ടത്. ഇതെന്തിനാണെന്നു ചോദിച്ചപ്പോള്‍ എല്ലാത്തിലുമുണ്ട് ഓരോ വിശ്വാസങ്ങള്‍ എന്നായിരുന്നു മറുപടി.





ശരിയാണ്, കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകുന്നു എന്നതിലുമപ്പുറം സ്വന്തം നാടിനെ അറിയാനും മനസ്സിലാക്കാനും മറന്നുപോയിരിക്കുന്നു. വിശ്വാസങ്ങള്‍ക്ക് ശക്തിയുണ്ടെന്ന തിരിച്ചറിവാകാം ഈ തിരിഞ്ഞുനോട്ടം

“ഈ തണലിലിത്തിരിനേരമൊരുകൊച്ചുകുട്ടിയായ്
തെന്നലിന്‍ കിന്നാരമൊന്നു കേള്‍ക്കാന്‍
വരാമൊരു വിരുന്നുകാരിയെപ്പോലെയെങ്കിലു-
മരികിലില്ലല്ലോ ഈ സ്നേഹമെന്നും ...”

ഇവിടെ ഇരുട്ടിന് ഭയാനകതയില്ല. നിദ്രയ്ക്ക് കൂട്ടായി ഏതോ രാപക്ഷി പാടുന്നുണ്ട്.ഇനി ഞാനുറങ്ങട്ടെ.

സ്മൃതികള്‍ക്കു മുമ്പില്‍ എല്ലാം വ്യക്തമാകുമ്പോള്‍ സ്വയമുരുകുന്ന സംഗീത സായഹ്നത്തില്‍ കല്‍വിളക്കുകള്‍ പൊന്‍പ്രഭ ചൊരിയുകയാണ്.

Sunday, February 3, 2008

പൂണൂല്‍

കോഴിക്കോട്ടെ മൊഫ്യൂസല്‍ ബസ്‌സ്റ്റാന്റില്‍ നിന്നും ആറുമണിയ്ക്കുള്ള ഗുരുവായൂര്‍ ബസ്സില്‍ കയറി മൂന്നരമണിക്കൂര്‍ യാത്രയ്ക്കുശേഷം ഗുരുവായൂര്‍ ബസ് സ്റ്റാന്റ് എത്തുന്നതിനു മുന്‍പുള്ള പടിഞ്ഞാറേ നടയിലിറങ്ങി.

ലക്ഷ്യസ്ഥാനത്തേയ്ക്ക് പതിനഞ്ചുമിനിറ്റോളം നടക്കണം. അങ്ങോട്ട് പോകുന്നതിനു മുന്‍പ് അമ്പലത്തില്‍ തൊഴുതു. അടുത്തുള്ള മമ്മിയൂര്‍ പോകാന്‍ മറന്നില്ല.

എല്ലാത്തിനും ശേഷംപടിഞ്ഞാറേനടയില്‍ നിന്നും കുറച്ചപ്പുറത്തുള്ള ഒരു ഹാളിലേയ്ക്ക് നടക്കാനാരംഭിച്ചു. അവിടെയെത്തിയതും നേരെ ചടങ്ങുകള്‍ നടക്കുന്നതിനരികിലേയ്ക്കാണ് ഞാന്‍ പോയത്. ഒഴിഞ്ഞു കിടക്കുന്ന
കസേരകളിലൊന്നില്‍ സ്ഥാനം പിടിച്ചു.

ഉപനയനം എന്ന ചടങ്ങാണ് അവിടെ നടക്കുന്നത്. പുക കൊണ്ട് നിറഞ്ഞിരുന്നു അവിടം. ചടങ്ങുകള്‍ പറഞ്ഞും ചെയ്യിച്ചും കൊടുക്കുന്ന ആളെ വാധ്യാര്‍ എന്നും, ആവണിപ്പലകയിലിരിക്കുന്നവര്‍ക്കാണ് ഉപനയനം ഇന്നുള്ളതെന്നും, പൂണൂല്‍ കര്‍മ്മത്തെയാണ് ഉപനയനം എന്നു പറയുന്നതെന്നും തുടങ്ങി വളരെ പരിമിതമായ അറിവേ എനിക്കുണ്ടായിരുന്നുള്ളൂ.

പൂണൂലിനെപ്പറ്റി അധികമറിയത്തതുകൊണ്ട് അടുത്തിരിക്കുന്ന മുത്തശ്ശനോട് ഞാനതേപ്പറ്റി ചോദിച്ചു.വളരെ വിശദമായിത്തന്നെ അവരെനിക്ക് അതേപ്പറ്റി പറഞ്ഞു തന്നു.

മന്ത്രാക്ഷരങ്ങള്‍ ചൊല്ലി നെഞ്ചിനു കുറുകെയാണ് പൂണൂല്‍ ധരിക്കുക. അന്നുമുതല്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്, വിവാഹം വരെ. ആന്തരീയം എന്നും ഉത്തരീയം എന്നും പേരുണ്ടായിരുന്നു പണ്ട് പൂണൂലിന്.

മൂന്നടുക്കുകളിലായി ഒന്‍പത് ഇഴകളാണ് ഇതിനുള്ളത്. അഗ്നിയ്ക്കും നാഗത്തിനും മുന്‍പേ പ്രണവം പ്രജാപതിയ്ക്കും സോമത്തിനുമിടയില്‍ പിതൃക്കള്‍ യമന്നരികില്‍ വസു ഒടുവില്‍ ദേവതകളും!
ഓം മന്ത്രാക്ഷരം മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു അവിടെ...


ആശ്ചര്യത്തോടെ ഞാനതൊക്കെയും കേട്ടിരുന്നു അശുദ്ധിയുള്ളപ്പോള്‍ പൂണൂല്‍ തൊടാന്‍ പാടില്ല്യ. ശ്രാദ്ധസമയങ്ങളില്‍ വലത്തുള്ള പൂണൂല്‍ ഇടത്തേയ്ക്കിടാറുണ്ട്. പൂണൂലില്‍ പ്രപഞ്ചം തന്നെ ഒളിച്ചിരിപ്പുണ്ടെന്നാണ് പറയുക. അതുകൊണ്ട് തന്നെ അവയ്ക്ക് ബഹുമാനവും കൊടുക്കണം. ആയിരത്തൊന്ന്‌ ഗായത്രീമന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ പിഴയ്ക്കരുത് ഒന്നും.

പണ്ട്‌, സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു പൂണൂല്‍ . ഹോമശാലകളില്‍ വെച്ച് പൂണൂല്‍ ധരിപ്പിച്ചിരുന്നു സ്ത്രീകളെ. പിന്നീടത് എങ്ങനെ ഇല്ലാതായി എന്നറിയില്ല.

സ്ത്രീകള്‍ പൂണൂല്‍ ധരിച്ചിരുന്നു എന്ന അറിവ് എന്നെ അദ്ഭുതപ്പെടുത്തി.

“ഇത്തരം ആചാരങ്ങളൊക്കെ ഇന്നും ഉള്ളത് അദ്ഭുതം തന്നെ” എന്റെ മിഴികളില്‍ ആകാംക്ഷ നിറഞ്ഞിരുന്നു.

“എല്ലാത്തിലുമുണ്ട് കുട്ടീ ഓരോ സത്യങ്ങള്‍ . അവയെ അറിയാനാരും ശ്രമിക്കില്ലാന്നു മാത്രം.“

മുന്‍പില്‍ , പൂണൂല്‍ ധരിച്ച പുരുഷകേസരികള്‍ ആരുടെയൊക്കെയൊ കാല്‍തൊട്ടു വന്ദിക്കുന്നു . ഇതൊക്കെ കാണാനും, കൂടുതല്‍ അറിയാനും കഴിഞ്ഞതില്‍ എനിയ്ക്കഭിമാനം തോന്നി. അവിടേ നിന്നും തിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ‘പ്രണവം‘ ആയിരുന്നു , പിന്നെ ബ്രഹ്മം അറിയുന്നവന്‍ ആരായാലും ബ്രാഹ്മണനല്ലേ എന്ന ചിന്തയും

Wednesday, November 21, 2007

പുരാണങ്ങളിലൂടെ

രാവിലെ നേരത്തേ പുറപ്പെട്ടതുകൊണ്ട് വൈകാതെ തന്നെ അവിടെ എത്താനെനിയ്ക്ക് കഴിഞ്ഞു. ഇതിഹാസങ്ങളുടെ സ്മൃതികള്‍ ഇന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ .
പാലക്കാട്ടു നിന്നുംപതിനഞ്ചു മിനിറ്റോളം യാത്ര ചെയ്താല്‍ മണപ്പുള്ളിക്കാവ് എത്തും. അവിടെയുള്ളത് പരിചയക്കരായതുകൊണ്ട് ഒറ്റയ്ക്കായിരുന്നു യാത്ര. മനസ്സില്‍ കൊണ്ട് നടന്ന ചില സംശയങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന ഉറപ്പിലാണ് ഇങ്ങനെയൊരു യാത്ര പുറപ്പെട്ടതും.

കേട്ടറിവുകള്‍ മാത്രമുള്ള കഥകളുടെ പൊരുളന്വേഷിച്ചെത്തിയത് അവയില്‍ വിശ്വാസമുള്ളതുകൊണ്ടു തന്നെയായിരുന്നു.മുറ്റത്തെ തുളസിത്തറയില്‍ വെള്ളത്തിന്റെ നനവ് മാറീയിട്ടില്ല. ഉമ്മറത്തിണ്ണയില്‍ ആരോ ഇരിക്കുന്നുണ്ട്. എന്നെക്കണ്ടതുംതലയുയര്‍ത്തി നോക്കി അവര്‍ . പ്രതീക്ഷിക്കാതെയുള്ള എന്റെ വരവില്‍ ആദ്യമൊന്നും ഞെട്ടിയെങ്കിലും അകത്തേയ്ക്ക് ക്ഷണിച്ചു.

“എന്തേ നീയിത്ര പെട്ടന്ന്‌ വന്നൂ? “
“ഒന്നൂല്ല്യ, ചില കാര്യങ്ങളുണ്ടാരുന്നു, വല്ല്യമ്മ ഇല്ലേ അവിടെ? “
“ഉണ്ട് അകത്തേയ്ക്ക് ചെല്ലൂ”

ചെരുപ്പ് ഊരിവെച്ച് അകത്തേയ്ക്ക് കടന്നതും നാലുകെട്ടിന്റെ കുളിര്‍മ്മയില്‍ ഞാനൊന്നു പിടഞ്ഞു.
അകത്തേമുറിയിലെത്തി വല്ല്യമ്മെയെക്കണ്ട് കുറച്ച് സംസാരിച്ചതിനുശേഷം ഞാനെന്റെ ആഗമനോദ്ദേശം അറിയിച്ചു.

“പുരാണങ്ങള്‍ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്. അതില്‍ , മനസ്സില്‍ തറഞ്ഞുനില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. അവരെപ്പറ്റി , അവരുടെ പ്രാധാന്യത്തെപ്പറ്റി ഒന്നു പറയാമോ?”

ഞാന്‍ പറഞ്ഞുകൊടുത്ത കഥാപാത്രങ്ങളെപ്പറ്റി അവര്‍ സംസാരിച്ചു തുടങ്ങി


ദശരഥ മഹാരാജാവിന്റെ മൂന്നു ഭാര്യമാരിലുള്ള നാലുമക്കളും ഒരൊറ്റ മനസ്സോടെയായിരുന്നു ജീവിച്ചത്. രാമനെ രാജാവാക്കാനുള്ള അഭിഷേകത്തിനൊരുങ്ങുമ്പോഴാണ് മന്ഥരയുടെ വാക്കുകള്‍ കേട്ട് കൈകേയിയുടെ മനസ്സു മാറിയത്. പണ്ട് രഥചക്രം ഊരിപ്പോകാതിരിക്കനായി സ്വന്തം വിരല്‍ ആണിയാക്കി മാറ്റി ജീവന്‍ രക്ഷിച്ച കൈകേയിയ്ക്ക്, രണ്ടു വരം ചോദിക്കാനുള്ള അനുവാദം കൊടുത്തിരുന്നു ദശരഥമഹാരാജാവ്‌.


ആ സന്ദര്‍ഭം മുതലാക്കിക്കൊണ്ട് രാമനെ വനവാസ്ത്തിനയക്കാനും, സ്വന്തം പുത്രനായ ഭരതനെ വാഴിക്കാനുമുള്ളവരം ചോദിച്ചു അവര്‍ . അയോധ്യപോലും നടുങ്ങിത്തരിച്ചു അപ്പോള്‍ . ഒടുവില്‍ രാമന്‍ വനവാസത്തിനു പുറപ്പെട്ടു, കൂടെ ലക്ഷ്മണനും സീതയും. രാമായണത്തിന്റെ തുടക്കം തന്നെ അതാണെന്നു പറയാം.

പറഞ്ഞു നിര്‍ത്തി അവരെനിയ്ക്ക് രാമായണത്തിന്റെ ഒരു പുസ്തകം വായിക്കാന്‍ തന്നു. തൊട്ടടുത്തുള്ള അമ്പലത്തില്‍ നിന്നും അഷ്ടപ്ദി കേല്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍ .ഇനിയുള്ള സംസാരമൊക്കെ ഉച്ച കഴിഞ്ഞാവാമെന്നും പറഞ്ഞ് അവര്‍ പുറത്തേയ്ക്ക് നടന്നു.


രാമായണത്തിന്റെ താളുകള്‍ പതുക്കെ തുറന്നു ഞാന്‍ . സ്വന്തം മകന്‍ എന്നും ഒന്നാമന്‍ ആവണമെന്നുള്ള കൈകേയിയുടെ സ്വാര്‍ത്ഥതയും, രാമന്റെ ത്യാഗമനോഭാവവും എന്നെയേറെ സമയം ആലോചനയിലേയ്ക്ക് നയിച്ചു. വായനയ്ക്കുശേഷം അറിഞ്ഞതത്രയും കടലാസിലേയ്ക്ക് പകര്‍ത്തി


അയോധ്യയില്‍ നടന്നത്


രാമനാണവകാശിയെന്നോതും രാജനേയും
അഗ്രജനാണെല്ലാമെന്നുചൊല്ലും ഭരതനേയും നോവിക്കുകയാണെന്നറിയാതെയരുളീയവള്‍
"എന്‍ സുതന്‍ അയോധ്യാപതി"യെന്ന്‌

തകര്‍ന്നുവീണൊരാ സ്വപ്നങ്ങള്‍ക്കൊപ്പം
സജലങ്ങളായീ ദശരഥനയനങ്ങള്‍
നാഥന്റെ വാക്കുകള്‍ ദീനമായ്‌ മാറി
"ചോദിക്കൂ ദേവീ നീ വേറെന്തും"
പുരാവൃത്തത്തിന്നേടുകള്‍ ശാപമായി
"രണ്ടുവരമെനിക്കുവേണം;രാമന്റെ
വനവാസവും ഭരതന്റെയഭിഷേകവും"

ഒരുമാത്രയെല്ലാം നടുങ്ങിത്തരിച്ചോ?
ഇരുട്ടിന്റെ മറവില്‍ മന്ഥര ചിരിച്ചു
നേട്ടമില്ലാത്തൊരാ തിന്മക്കുവേണ്ടി
ക്ഷണനേരമെല്ലാമറിഞ്ഞുവെല്ലാരും
കാതോര്‍ത്തുവേതോ കാഹളത്തിനായ്‌

ചെയ്തതെന്തെന്നറിയാത്ത കൈകേയി-
യോടരുളീ രാമന്‍ പുഞ്ചിരിയോടെ
"അമ്മതന്‍ പുത്രനല്ലയോ ശ്രീരാമനും?"
കരയാന്‍ മറന്നൊരാ താതന്റെ കാല്‍ക്കല്‍
വീണൂ പുത്രന്‍ യാത്രാനുമതിക്കായ്‌
"വാക്കുപാലിക്കുക താതന്‍ കൂടെ
ഭരതാഭിഷേകം നടത്തുക ഝഡുതിയില്‍"

പതിതന്‍ കൂടെയെന്‍ ജീവിതമെന്നു ചൊല്ലിയ
സീതയും ജ്യേഷ്ഠന്റെ നിഴലാം ലക്ഷ്മണനും
കൂടെയിറങ്ങീ വനവാസത്തിനായ്‌
വര്‍ണ്ണഭമായൊരാ അയോധ്യപോലും
ഒരുമാത്രയെന്തേ വിറങ്ങലിച്ചു?

രാമന്റെ അയനം ഹരിശ്രീകുറിച്ചു
‘രാമായണം' പിറവിയെടുത്തു
ഹേതു നീയല്ലയോ രാമായണത്തിന്‍
കൈകേയീ എന്നഭിനന്ദനങ്ങള്‍



ഉച്ചയൂണിനുശേഷം അവര്‍ വീണ്ടും കഥകള്‍ പറഞ്ഞു തുടങ്ങി.

ദ്രൌപദിയെക്കുറിച്ച് പറയുകയാണെങ്കില്‍ ‍ ഒരുപാടുണ്ട്. അമ്മയുടെ വാക്കുകേട്ട് പാണ്ഡവര്‍ തങ്ങള്‍ക്ക് ഒരു ഭാര്യ മതിയെന്നു തീരുമാനിച്ചു. അര്‍ജ്ജുനനേയാണ് ഇഷ്ടമെങ്കിലും അവള്‍ അഞ്ചുപേര്‍ക്കും ഒരുപോലെ ഭാര്യയായി. ദുര്യൊധനനെ പരിഹസിച്ച, കര്‍ണ്ണനെ അവഹേളിച്ച ദ്രൌപദി അത്ര നിസ്സാരയും ആയിരുന്നില്ല.എങ്കിലും, മഹാഭാരതയുദ്ധത്തിന്റെ കാരണം ദ്രൌപദിയാണെന്നും പറയാം

“ ഇതൊക്കെ പറഞ്ഞറിയുന്നതിലും ഭേദം വായിച്ചറിയുന്നതാണ്. അതെങ്ങനാ ഇന്നത്തെ കുട്ട്യോള്‍ക്ക്ഇതിലൊന്നും വിശ്വാസം ഇല്ല്യാല്ലോ, വായനാശീലവും ഉണ്ടാവില്ല്യാ“ തെല്ലൊരു ശാസനയോടെ അവരെന്നെ നോക്കി.

ഒന്നു പുഞ്ചിരിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല.

“നീയിതൊക്കെ കൊണ്ടൊയ്ക്കോളൂ, വായിക്കാലോ”

അതും പറഞ്ഞ മഹാഭാരതത്തിന്റെ പുസ്തകവും അവരെനിയ്ക്ക് നീട്ടി.
അതില്‍ പ്രധാനപ്പെട്ട ഭാഗങ്ങളെപ്പറ്റി പറഞ്ഞു തരികയും ചെയ്തു.

അവിടെ നിന്നും തിരികെ വീട്ടിലേയ്ക്ക് പുറപ്പെടുമ്പോള്‍ നല്ല സന്തോഷം തോന്നി. പുരാണങ്ങളുടെ കെട്ടുമായി നടക്കുമ്പോള്‍ , അവയിലെ നീതിധര്‍മ്മങ്ങളെപ്പറ്റിയായിരുന്നു ഞാന്‍ ആലോചിച്ചത്. ഇന്നിതൊക്കെ ആരും ശ്രദ്ധിക്കുന്നില്ല. നമ്മുടെ പൈതൃകം പോലും പലരും മറന്നു തുടങ്ങിയിരിക്കുന്നു.

വീട്ടിലെത്തിയതും, അവര്‍ പറഞ്ഞു നിര്‍ത്തിയ ദ്രൌപദിയുടെ കഥകള്‍ വീണ്ടും ഞാന്‍ വായിച്ചു തുടങ്ങി. ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും മഴിയാത്തൊരു കഥാപാത്രാമയിത്തോന്നി ദ്രൌപദിയെ. വായിച്ചും, കേട്ടും അറിഞ്ഞതത്രയും വരികളിലേയ്ക്കാക്കുമ്പോഴും ദ്രൌപദി എന്ന കഥാപാത്രത്തെ ഇനിയും അറിയാനേറെയുണ്ടെന്ന് മനസ്സിലായി


ദ്രൌപദി













കിട്ടുന്നതെന്തുമഞ്ചായ് പകുത്തോണമെന്നോ-
രമ്മതന്‍ മൊഴിയിലൊതുങ്ങീയനന്തരമൊരു
ഷണ്ഡനാം പാണ്ഡുവിന്‍ പുത്രര്‍ക്കു പത്നിയായ്
ദ്രുപതന്റെ കന്നിപുത്രിയാം ദ്രൌപതി!

പാര്‍ത്ഥനെ ധ്യാനിച്ചു മനസ്സാലെയെങ്കിലു-
മൊരു ശയ്യ തീര്‍ത്തുവാ ധര്‍മ്മപുത്രനായ്
മുജ്ജന്മമതിലഞ്ചെന്നയക്കമൊരു ശാപമാകെ
നിത്യകന്യയായ് തീര്‍ന്നൊരാ ഇന്ദ്രസേന!

അഞ്ചുമക്കള്‍ക്കഞ്ചു പിതാവിനേ നല്‍കിയോ-
രഭിമാനദേവിയെ കാല്‍തൊട്ടു വന്ദിച്ചതും
കാമലീലകള്‍ക്കൊടുവിലവരെ സോദരരെ-
ന്നോതിയതുമപരാധമല്ലയോ പാഞ്ചാലീ!

ഒരു പൂവിന്നു ശാഠ്യം പിടിച്ചതിന്‍കൂടെയൊരു
കുരുവംശരക്തത്തിലാ കാര്‍കൂന്തലൊതുക്കിയതും ചതുരംഗക്കളത്തിലടിപതറവേ രണ കാഹള-
ത്തിനാക്രോശിച്ചതും നീയോ നീലത്താമരഗന്ധി!

പഞ്ചപുത്രര്‍ക്കമ്മയായെങ്കിലുമതി-
ലേറെയായ് തകര്‍ന്നു നിന്‍ മാതൃത്വവും
പതികള്‍ക്കു പത്നികളേറെയുണ്ടാകവേ
ലജ്ജിച്ചു തലതാഴ്ത്തൂ യാജ്ഞസേനി!

അവര്‍ണ്ണനീയമതിലേറെ ബഹുകേമമധര
നയന ജ്വാലാവദനമെങ്കിലുമാ ധീരരാം
ബ്രാഹ്മണരറിഞ്ഞില്ല നിന്‍ വശ്യസൌന്ദര്യ
മതിലേറെയവരാശിച്ചതാള്‍ബലം കൃഷ്ണസഖി!

കുരുടന്റെ പുത്രന്‍ സുയോധനനെന്നും
അധ:കൃതനെന്നു കര്‍ണ്ണനേയും
പറഞ്ഞതിന്‍ പൊരുളഹങ്കാരമോ കൃഷ്ണേ?

യുദ്ധകാണ്ഡങ്ങള്‍ക്കു തിരികൊളുത്തീയതിലറ്റു-
വീണ കബന്ധങ്ങള്‍ക്കുമതിലേറെ രോദന-
ങ്ങള്‍ക്കുമെന്തു വില നല്‍കും യാഗാഗ്നിപുത്രി?

വാഴ്ത്തപ്പെടും പുരാണങ്ങളനന്തമായാഴി
യോളമീവിശ്വത്തിനറിവേകുമ്പോള്‍
മഹാഭാരതമെന്നോരിതിഹാസത്തില്‍
ദ്രൌപതി നീയെന്തിന്‍ പ്രതീകം?


Sunday, October 21, 2007

ആരാധനാ രത്നങ്ങള്‍

നേരിയ തണുപ്പുണ്ടായിരുന്നു, പെരിന്തല്‍മണ്ണയിലെ തിരുമാന്ധാംകുന്നില്‍ നിന്നും സ്വന്തം നാടായ മലപ്പുറത്തുള്ള അരീക്കോട് എന്ന സ്ഥലത്തേയ്ക്ക് തിരികെ പോകുമ്പോള്‍. ഇന്നേതോ നല്ല ദിവസമാണെന്നും അതുകൊണ്ട് അമ്പലങ്ങളില്‍ പോയി തൊഴണമെന്നും അമ്മയുടെ നിര്‍ബന്ധമായിരുന്നു.അവിടെ നരസിംഹമൂര്‍ത്തീ ക്ഷേത്രത്തില്‍ സപ്താഹ വായന ഉണ്ടെന്ന്‌.

മഞ്ചേരിയില്‍ നിന്നും ഏകദേശം അരമണിക്കൂറോളം യാത്ര ചെയ്ത് അരീക്കോടെത്തി. അവിടെനിന്നും ഒരു ഓട്ടോ പിടിച്ച് അമ്പലത്തിലെത്തുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. സപ്താഹ വായന തുടങ്ങിക്കഴിഞ്ഞു. നല്ല തിരക്കുണ്ട്. സൌകര്യപ്രദമായൊരിടത്തില്‍ ഞങ്ങളും സ്ഥാനം പിടിച്ചു.എന്തോ, മണ്മറഞ്ഞുപോയ കാലങ്ങളെക്കുറിച്ചുള്ള പഠനം എനിക്കെന്നുമൊരു ഹരമായിരുന്നു. വായന തുടങ്ങി ഏറെ കഴിഞ്ഞപ്പോഴാണ് ഞാനേറേ ഇഷ്ടപ്പെടുന്നരണ്ട് കഥാപാത്രങ്ങളെപ്പറ്റി അവര്‍ പറഞ്ഞുതുടങ്ങിയത്. കേള്‍വിക്കാരിലാരുടേയോ സംശയങ്ങള്‍ക്ക് സംശയങ്ങള്‍ക്ക് മറുപടിയെന്നപോലെയായിരുന്നു അത്.

കുരുക്ഷേത്രയുദ്ധം നടക്കുന്ന കാലം. അംഗബലം തീരെ കുറഞ്ഞ പാണ്ഡവപക്ഷത്തിനു ശക്തി നല്‍കുവാനായി , വിരാടന്റെപുത്രിയും അര്‍ജ്ജുനപുത്രനും തമ്മിലുള്ള വിവാഹമുറപ്പിച്ചു. അഭിമന്യു, അച്ഛന്റെയും അമ്മാമ്മനായ ശ്രീകൃഷ്ണന്റേയും ശിക്ഷണത്തില്‍കേമനായി വളര്‍ന്നു. ഗര്‍ഭത്തിലിരിക്കേ, മാതാവിന്റേയും പിതാവായ അര്‍ജ്ജുനന്റേയും പാതിയില്‍ നിര്‍ത്തിയ ചക്രവ്യൂഹസംഭാഷണങ്ങള്‍ ശ്രവിച്ചിരുന്നു. വില്ലാളിവീരനായി വളര്‍ന്ന അഭിമന്യു യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചു. കുരുക്ഷേത്രയുദ്ധത്തിന്റെ പതിനാറാംദിവസം ആയിരുന്നു അത്. പാണ്ഡവരെ കുടുക്കാന്‍ കൌരവര്‍ ചക്രവ്യൂഹം ഒരുക്കിയ ദിവസം!


ജയദ്രഥന്റെ വക്രബുദ്ധിയില്‍പാണ്ഡവര്‍ വഴിമാറി സഞ്ചരിച്ചു. മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന അഭിമന്യുവിനെ അവര്‍ ചക്രവ്യൂഹത്തിനുള്ളിലാക്കി.പണ്ട് അമ്മയുടെ ഗര്‍ഭത്തിലിരിക്കുമ്പോള്‍ ചക്രവ്യൂഹത്തില്‍ കയറുന്നതു മാത്രമേ ഗ്രഹിച്ചിരുന്നുള്ളൂ, അതിനുള്ളില്‍ നിന്നുംപുറത്തുകടക്കുന്നതെങ്ങനെ എന്നറിയില്ലായിരുന്നു.

എങ്കിലും, അനുഭവസ്ഥരായ യോദ്ധാക്കള്‍ അഭിമന്യുവിന്റെ ചുവടുകളില്‍ തോല്‍ക്കാന്‍ തുടങ്ങി. ഇതു മനസ്സിലാക്കിയകൌരവര്‍ ഒറ്റക്കെട്ടായി വന്നു ആ പതിനാറുകരനെതിരെ യുദ്ധം ചെയ്തു.തോല്‍ക്കാന്‍ മനസ്സില്ലാതെ, ആയുധം കൈവിട്ടെങ്കിലും രഥചക്രം ഊരിയെടുത്ത്അവസാന നിമിഷം വരെ പോരാടി ആ കൊച്ചുകുട്ടി. ഒടുവില്‍ ദേഹമാസകലം മുറിവേറ്റ് പിടഞ്ഞ് മരിച്ചു അഭിമന്യു.

അവര്‍ പറഞ്ഞു നിര്‍ത്തിയതും എന്നില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.അവരുടെ മുഖഭാവത്തില്‍ നിന്നും കേട്ടതിനേക്കാള്‍ ഒരുപാട് ഞാന്‍ മനസ്സിലാക്കി.

പിന്നെയവര്‍ എല്ലാരോടുമായി പറഞ്ഞു “ ഇന്നത്തെ കുട്ട്യോള്‍ക്കൊന്നും ഇതൊന്നും മനസ്സിലാവില്ല. യുദ്ധം നല്ലതിനല്ല. എങ്കിലും, വെറും പതിനാറുവയസ്സുമാത്രമുള്ള അഭിമന്യുവിന്റെ അര്‍പ്പണഭോധവും ധൈര്യവും ഇന്ന് കാണാന്‍ കഴിയില്ല”.

ആ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നെനിക്കും തോന്നി.

വീണ്ടും അവര്‍ വാചാലയായി.

ഊര്‍മ്മിളയെന്നുമൊരു ദു:ഖപുത്രിയായിരുന്നു. വനവാസത്തിനൊരുങ്ങുന്ന രാമലക്ഷ്മണന്മാരുടെയൊപ്പം സീതയും ഇറങ്ങിയപ്പോള്‍ അമ്മമാരേയും, വീടും ഒക്കെനോക്കാനായി ഊര്‍മ്മിള സ്വന്തം ജീവിതം ബലികഴിച്ചു. പതിന്നാലുവര്‍ഷങ്ങള്‍ അന്തപ്പുരത്തിലെ നെടുവീര്‍പ്പുകളില്‍ അവരുടെ സ്വപ്നങ്ങള്‍ മയങ്ങി.

ഊര്‍മ്മിളയെപ്പറ്റി അവര്‍ പറഞ്ഞതൊക്കെയും തെല്ലൊരു സങ്കടത്തോടെയാണ് ഞാന്‍ കേട്ടത്. ഭാര്യാഭര്‍തൃബന്ധത്തിന്റെ മഹത്വം എന്താണെന്നു മനസ്സിലാക്കാന്‍ ആ ഒരൊറ്റ കഥാപാത്രം മതിയെന്നു തോന്നി.

അവിടെ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്റെ മനസ്സു മുഴുവന്‍ ആ രണ്ട് കഥാപാത്രങ്ങളായിരുന്നു. ഇന്നത്തെ ലോകത്തെപ്പറ്റി വെറുതെ ഒന്നു ചിന്തിച്ചു. ഒരുപാട് സത്യങ്ങളുറങ്ങുന്ന ഇതിഹാസങ്ങള്‍ക്ക് മനുഷ്യജീവിതത്തിന് പല മൂല്ല്യങ്ങളും നല്‍കാനുള്ള ശേഷിയുണ്ടെന്നെനിക്കു മനസ്സിലായി.

വീട്ടിലെത്തിയതും കേട്ടതത്രയും, ഞാനെന്റെ മനസ്സിലുറപ്പിച്ചു